Business
അബുദാബി : 2025ലെ സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റിക്കാർഡ് വരുമാനവുമായി ലുലു റീട്ടെയ്ൽ. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പകുതിയിൽ 887.58 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു. ഇതോടെ 2025ലെ നിക്ഷേപകർക്കുള്ള ആകെ ലാഭവിഹിതം 1785 കോടി രൂപയായി ഉയർന്നു. ഇതേ വർഷത്തെ അറ്റാദായം 1856 കോടി രൂപയായി ഉയർന്നു. വിപുലമായ വികസന പദ്ധതികളും ഇ കൊമേഴ്സ് രംഗത്തെ മികച്ച വളർച്ചയും നേട്ടത്തിന് കരുത്തേകി. മികച്ച വളർച്ചാനിരക്കാണ് ലുലു രേഖപ്പെടുത്തുന്നത്.
2025ൽ മാത്രം 20 പുതിയ സ്റ്റോറുകൾ ലുലു തുറന്നു. 2026 -2028 വർഷത്തിൽ 50 പുതിയ സ്റ്റോറുകൾ കൂടി ലുലു തുറക്കും. വിപുലമായ വികസന പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം നൽകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. സുസ്ഥിരമായ വളർച്ചയിലൂടെ ദീർഘകാലാടിസ്ഥാനമാക്കിയുള്ള നയങ്ങളാണ് ലുലു നടപ്പാക്കുന്നതെന്നും അദേഹം കൂട്ടിചേർത്തു.
ഇ കൊമേഴ്സ് കരുത്തേകി
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നല്ല വളർച്ചയാണ് ലുലു രേഖപ്പെടുത്തിയത്. ഇ കൊമേഴ്സ് വിൽപ്പനയിൽ മാത്രം 38.6 ശതമാനം അധിക വളർച്ചയോടെ ആകെ 51.8 ശതമാനത്തിന്റെ അധിക വളർച്ച നേടി. 7.3 ശതമാനം അധിക ഓൺലൈൻ ഉപഭോക്താക്കളുടെ സാന്നിധ്യം പ്രകടമായി. 29.8 ശതമാനത്തിന്റെ വളർച്ച പ്രൈവറ്റ് ലേബൽ രേഖപ്പെടുത്തി.
ലോയൽറ്റി അംഗങ്ങളിലും വർധന
ലുലുവിന്റെ ഹാപ്പിനെസ് ലോയൽറ്റി മെംബർഷിപ്പിൽ അംഗങ്ങളാകുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ മികച്ച വർധനയുണ്ട്. നിലവിൽ 8.4 മില്യൺ ആളുകൾ ലോയൽറ്റി പ്രോഗ്രാം അംഗങ്ങളാണ്.
Business
കൊച്ചി: വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2025 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെ (2025 - 26 സാമ്പത്തികവര്‍ഷത്തെ മൂന്നാം പാദം) ഓഡിറ്റ് ചെയ്യാത്ത സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ചു.
ഈ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള ഏകീകൃത അറ്റാദായം 1403.51 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ വരുമാനത്തേക്കാള്‍ (1268.65 കോടി രൂപ) 10.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
തൊഴില്‍നിയമത്തിലെ ഒറ്റത്തവണത്തെ സ്വാധീനം കാരണം നികുതിക്കുശേഷമുള്ള ലാഭം 5.2 ശതമാനം കുറഞ്ഞു. ഈ പാദത്തിലെ സംയോജിത നികുതിക്കുശേഷമുള്ള ലാഭം 57.06 കോടിയായി.
2025 ഡിസംബര്‍ 31ന് മുമ്പത്തെ ഒമ്പതു മാസത്തെ പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള ഏകീകൃത അറ്റാദായം 4210.51 കോടിയാണ്. മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ വരുമാനത്തേക്കാള്‍ (4039.74 കോടി ) 4.2 ശതമാനം വളര്‍ച്ചയുണ്ടായി. 2025 ഡിസംബര്‍ 31ന് മുമ്പുള്ള ഒമ്പതു മാസത്തെ ഏകീകൃത നികുതിക്കുശേഷമുള്ള ലാഭം 196.20 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 222.58 കോടി രൂപയായിരുന്നു.
മൂന്നാം പാദത്തില്‍ ബിസിനസ് ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന് കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
Kerala
പത്തനംതിട്ട: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ശബരിമല നട ഇന്ന് അടയ്ക്കും. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാലത്തിന് സമാപനം കുറിക്കും.
തുടർന്ന് മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകുന്നേരം അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. അതേസമയം ശബരിമലയിൽ ഇക്കുറി റിക്കാർഡ് വരുമാനമാണ് ലഭിച്ചത്. 332.77 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 83.17കോടി രൂപ കാണിക്കയായി ലഭിച്ചു.
കഴിഞ്ഞവർഷം 297.06 കോടി രൂപയായിരുന്നു ശബരിമലയിലെ വരുമാനം. ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വരുമാനം വർധിച്ചു. ശനിയാഴ്ച ഉച്ചവരെ എത്തിയത് 30,56,871 പേരാണ്. കഴിഞ്ഞ തവണ ഇതേസമയം ശബരിമലയിൽ 32,49,756 പേർ എത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ഓപ്പറേഷന് ഹരിത കവചമെന്ന പേരിൽ റവന്യൂ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. കേരള നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി തണ്ണീര്‍ത്തടങ്ങളും നെല്‍ വയലുകളും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പരിശോധനകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന് അധികൃതർ പറഞ്ഞു. ഭൂമി തരംമാറ്റലിനും ഡാറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിനുമായി ഇടനിലക്കാരുടെ ഇടപെടല്‍ തെളിയിക്കുന്ന രേഖകളും കണ്ടൈത്തി. സംസ്ഥാനത്തെ 27 റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും തരം മാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 32 ഡപ്യൂട്ടി കളക്ടര്‍മാരുടെ ഓഫീസുകളിലുമായി 69 ഓഫീസുകളിലാണ് പരിശോധന നടത്തിയത്.
ഡേറ്റാബാങ്കില്‍ നിന്ന് ഒഴിവാക്കി വസ്തു തരം മാറ്റുന്നതിനുള്ള ഉത്തരവ് നേടിയ ശേഷം നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും പരിവര്‍ത്തനപ്പെടുത്തി കെട്ടിടങ്ങളും വീടുകളും നിര്‍മിച്ച് വില്‍പ്പന നടത്തുന്നതിനായി റവന്യൂ ഡിവിഷണല്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഭൂമാഫിയ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.